മലയാളികളുടെ ചിന്തകളെ ഉണര്‍ത്തുകയും ഭാവനയെ പ്രചോദിപ്പിക്കുകയും ചെയ്ത പ്രതിഭാശാലിയായിരുന്നു പി.കെ. ബാലകൃഷ്ണന് (1925-1991). കേസരി ബാലകൃഷ്ണപ്പിള്ള, എം. ഗോവിന്ദന് തുടങ്ങിയ ചിന്തകരുടെ പിന്‍ഗാമി എന്ന നിലയില്‍ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. എഴുത്തുകാരന്, ചരിത്രഗവേഷകന്, നോവലിസ്റ്റ്, രാഷ്ട്രീയപ്രവര്ത്തകന്, പത്രപ്രവര്ത്തകന്, പത്രാധിപര്‍, പൊതുജനസേവകന് എന്നീ നിലകളിലെല്ലാം പി.കെ. ബാലകൃഷ്ണന്റെ കര്‍മമണ്ഡലം വിപുലമായിരുന്നു. സാമൂഹിക വിഷയങ്ങളിലും സാഹിത്യചിന്തയിലും സുവ്യക്തമായ ധാരണയും അഭിപ്രായവും പുലര്‍ത്തിയ പി.കെ. ബാലകൃഷ്ണന്റെ ജന്മശതാബ്ദി വര്‍ഷമാണ് കടന്നുപോകുന്നത്.
1925 മാര്‍ച്ച് രണ്ടിന് എറണാകുളം ജില്ലയിലെ എടവനക്കാട് ഗ്രാമത്തില്‍ കേശവന് ആശാന്റെയും മണി അമ്മയുടെയും മകനായാണ് ജനനം. എടവനക്കാടും ചെറായിയിലും പ്രാഥമിക വിദ്യാഭ്യാസം നടത്തി. എറണാകുളം മഹാരാജാസ് കോളജില്‍ ബിരുദപഠനത്തിന് ചേര്‍ന്നെങ്കിലും ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തില്‍ എടുത്തുചാടിയതിനാല് പഠനം മുടങ്ങി. എന്നാല്‍ രാഷ്ട്രീയപ്രവര്‍ത്തനവും പൊതുപ്രവര്‍ത്തനവും മുടങ്ങിയില്ല.
പ്രജാമണ്ഡലം പാര്‍ട്ടി സ്ഥാപകനായിരുന്ന മത്തായി മാഞ്ഞൂരാന്റെ അടുത്ത അനുയായി ആയിരുന്നു. പിന്നീട് കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചു. കക്ഷി രാഷ്ട്രീയത്തിന്റെ മൂല്യച്യുതി അന്നേ തിരിച്ചറിഞ്ഞ ബാലകൃഷ്ണന് രംഗംവിട്ടു. പക്ഷെ, ചരിത്രപഠനവും എഴുത്തും സാഹിത്യരചനയും തുടര്‍ന്നു. ശ്രീനാരായണഗുരു, സഹോദരന് അയ്യപ്പന് എന്നിവരുടെ വഴികളിലൂടെയാണ് പിന്നീട് സഞ്ചരിച്ചത്.
സാഹിത്യനിരൂപണത്തില്‍ സാമ്പ്രദായിക രീതികള്‍ വിട്ടായിരുന്നു യാത്ര. തന്റെ വഴികള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മാത്രമല്ല, അഭിപ്രായങ്ങള്‍ തുറന്നുപറയാനുള്ള ആര്‍ജവവും അദ്ദേഹം പ്രകടിപ്പിച്ചു.
പ്ലൂട്ടോ! പ്രിയപ്പെട്ട പ്ലൂട്ടോ!
പി.കെ. ബാലകൃഷ്ണന്റെ ആദ്യനോവലായ പ്ലൂട്ടോ! പ്രിയപ്പെട്ട പ്ലൂട്ടോ! വ്യത്യസ്തമായ രചനയാണ്. 1963ലാണ് പ്ലൂട്ടോ എഴുതുന്നത്. വളര്‍ത്തുനായയെ കേന്ദ്രകഥാപാത്രമാക്കിയാണ് നോവല്‍. അതേസമയം, സംസ്കാരത്തിന്റെ നടത്തിപ്പുകാരാകാന്‍ തയാറാവുന്നവരുടെ നാട്യപ്രധാനമായ ജീവിതവും ഇതില്‍ അനാവരണം ചെയ്യുന്നു. ഇത്തരമൊരു വിഷയം കൈകാര്യം ചെയ്തുകളയാം എന്ന കുസൃതിനിറഞ്ഞ ആത്മവിശ്വാസം പി.കെ. ബാലകൃഷ്ണന് വേണ്ടുവോളം ഉണ്ടായിരിക്കണം.
ചിന്തകനും രാഷ്ട്രീയക്കാരനും പ്രാസംഗികനുമെല്ലാമായ ആഖ്യാതാവിന്റെ നിരീക്ഷണത്തിലൂടെയാണ് പ്ലൂട്ടോ രംഗത്തു വരുന്നത്. സംസ്കാരചിത്തനെന്ന് സ്വയം കരുതുന്ന ആഖ്യാതാവ് നഗരത്തിലാണ് ജോലി ചെയ്യുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ നാട്ടിലെത്തും. അവിടെ അടിസ്ഥാനവര്‍ഗത്തിന്റെ പ്രതിനിധികള്‍ ഉണ്ട്. അവരെ ബോധവല്ക്കരിക്കലാണ് ആഖ്യാതാവിന്റെ പ്രധാന ദൗത്യം. അതിനിടയിലാണ് പ്ലൂട്ടോ കടന്നുവരുന്നത്.
നായയെ വളര്‍ത്താനുള്ള ആഗ്രഹവുമായി നടക്കുന്ന ആഖ്യാതാവിനെയാണ് നോവലില്‍ കാണുന്നത്. അത് ഒരു അന്തസും മാന്യതയുമായി കണക്കാക്കപ്പെടുകയാണ്. അള്‍സേഷ്യന്‍ ഇനത്തില്‍പെട്ട നായയെയാണ് വളര്‍ത്തേണ്ടതെന്ന് അയാള്‍ക്ക് അറിയാം. അങ്ങനെയൊന്നിനെയാണ് വാങ്ങുന്നതും. എന്നാല്‍, പ്ലൂട്ടോ തനി നാടന്‍ നായയാണെന്ന് താമസിയാതെ തിരിച്ചറിയപ്പെടുന്നു. അതോടെ കാര്യങ്ങള്‍ കീഴ്മേൽ മറിയുകയാണ്.
സമൂഹത്തിന്റെ ചിട്ടകളില്‍നിന്ന് വ്യതിചലിച്ചു നില്ക്കുന്ന വ്യക്തികളെ മഹാന്മാരായി ആദരിക്കുകയും എന്നാല്‍ ഒരു ഘട്ടത്തില്‍ അവരെ നിഷ്കരുണം വിചാരണ ചെയ്യുകയും ചെയ്യുന്ന പതിവ് ഉണ്ടല്ലോ. അത്തരത്തിലുള്ള അനുഭവമാണ് പ്ലൂട്ടോയ്ക്ക് നേരിടേണ്ടിവരുന്നത്. വീട്ടില്‍നിന്ന് പ്ലൂട്ടോ പുറത്താവുന്നു. അവനന്റെ വംശം അല്സേഷ്യന് പോലെ കുലീനമാണോ എന്ന സംശയം അതിന് പ്രധാന ഹേതുവാണ്. അവന്റെ നൈസര്‍ഗികമായ പ്രവൃത്തികളും വിനയായി.
ഏതായാലും തെരുവില്‍ സ്വാഭാവികമായും പ്ലൂട്ടോ അനിഷേധ്യമായ നേതൃപദവിയിലേക്ക് ഉയര്‍ന്നു. ചില്ലറ അക്രമനടപടികളുടെ ഫലമായി പ്ലൂട്ടോ നോട്ടപ്പുള്ളിയായി. അവനെ നാടുകടത്താന്‍ ആഖ്യാതാവ് തീരുമാനിക്കുന്നു. എന്നാല്‍ അതിനും പ്രയാസങ്ങളും പരിമിതിയുമുണ്ട്. ഒടുവില്‍ തോക്കുള്ള ഒരുവനെ വരുത്തി പ്ലൂട്ടോയെ വെടിവച്ചുകൊല്ലാന്‍ തീരുമാനമാവുന്നു. വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി അവനെ തുടലുപയോഗിച്ച് ബന്ധിക്കുന്നു.
എന്നാല്‍, മന:പ്രയാസമുള്ള ആ വിധി നടപ്പാക്കേണ്ടിവരുന്നില്ല.സഹോദരിയും കുടുംബവും വീട്ടില്‍ വിരുന്നിനെത്തുന്നതോടെ അന്തരീക്ഷം അയയുന്നു. പ്ലൂട്ടോയെ മര്യാദ പഠിപ്പിക്കാന്‍ അളിയന് തയാറാവുന്നു. മാത്രമല്ല, അവനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാനും അയാള്‍ സന്നദ്ധനായതോടെ പ്രതിസന്ധിഘട്ടം തരണംചെയ്യാനാവുന്നു.
സഹോദരിയുടെ വീടിനടുത്ത് ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാന്പോയപ്പോള് അവിടെ പ്ലൂട്ടോയെ കാണുന്നു. എച്ചിലിലകള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്ന തെരുവു പട്ടികളുടെ നേതാവാണ് അവിടെ പ്ലൂട്ടോ. സഹോദരിയുടെ വീട്ടിലെ പൊറുതിയൊക്കെ അവസാനിപ്പിച്ച മട്ടാണ്. ആഖ്യാതാവിന്റെ വിളികേട്ട് ഓടിവന്ന പ്ലൂട്ടോ അയാളുടെ മേല്‍ സ്നേഹാതിരേകത്തോടെ ചാടിവീഴുന്നു.
സ്നേഹപ്രകടനങ്ങളൊക്കെ ഉണ്ടായെങ്കിലും പ്ലൂട്ടോയെ കൂടെ കൊണ്ടുപോകാന്‍ കഥാനായകന് തയാറാവുന്നില്ല. പിന്നീട് കൂടുതല്‍ ഉന്നതമായ ജോലിയില്‍ പ്രവേശിച്ചതോടെ സ്വാഭാവികമായും പ്ലൂട്ടോയെപ്പറ്റിയുള്ള ചിന്തകള്‍ അലട്ടുന്നില്ല. പിന്നീട് മാസങ്ങള്‍ക്കുശേഷം എത്തുന്ന സഹോദരിയുടെ കത്തില്‍ നിന്നാണ് പ്ലൂട്ടോയെ കാണാതായ വിവരം അറിയുന്നത്. അത് കഥാനായകനെ ദുഃഖത്തിലാഴ്ത്തുന്നു.
ഇതിനിടെ പല ചിന്തകളും നോവല്‍ പങ്കുവയ്ക്കുന്നുണ്ട്. മനുഷ്യരുടെ മാനസികലോകവും മൃഗങ്ങളുടെ മാനസികലോകവും ചര്‍ച്ചയാവുന്നു. ഫ്രോയിഡിന്റെ മാനസികാപഗ്രഥനം കടന്നുവരുന്നു. തെണ്ടിപ്പട്ടിയായി പരിണമിക്കുന്ന വളര്‍ത്തുനായയുടെ കഥ നോവലാക്കി മാറ്റാം എന്ന നോവലിസ്റ്റിന്റെ ചങ്കൂറ്റത്തെ നമിക്കാതെ കടന്നുപോകാന്‍ പറ്റില്ല.
സിദ്ധിയുടെ നോവല്‍, സാധനയുടെയും
പി.കെ. ബാലകൃഷ്ണന്റെ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട നിരൂപണഗ്രന്ഥമാണ് "നോവല്‍: സിദ്ധിയും സാധനയും’. താരാശങ്കര്‍ ബാനര്‍ജിയുടെ ആരോഗ്യ നികേതനം, ഇംഗ്ലീഷ് എഴുത്തുകാരി ജെയിന് ഓസ്റ്റന്റെ പ്രൈഡ് ആൻഡ് പ്രിജുഡിസ്, ദസ്തയേവ്സ്കിയുടെ രചനകള്‍ എന്നിവ അടിസ്ഥാനമാക്കി നോവല്‍ എന്ന സാഹിത്യരൂപത്തിന്റെ സാധ്യതകള്‍ പരിശോധിക്കുകയാണ് ചെയ്യുന്നത്. 1965 ഫെബ്രുവരിയിലാണ് ഈ പുസ്തകം എഴുതുന്നത്.
സഹജമായ പ്രതിഭയോടൊപ്പം പഠനവും മനനവും നിരീക്ഷണവും എല്ലാമടങ്ങുന്ന സാധനയും എഴുത്തിന്റെ ലോകത്ത് അനിവാര്യമാണെന്ന് പി.കെ. ബാലകൃഷ്ണന് ഈ പുസ്തകത്തില്‍ പറയുന്നു. സഹജപ്രതിഭ ഇല്ലാത്തവര്‍ക്കും നോവല്മേഖലയില് കയറിവരാം. എന്നാല്‍ ഉയരങ്ങളിലെത്താന്‍ സാധനാവൈഭവം അനിവാര്യമാണ്.
"ആരോഗ്യനികേതനം' ചര്‍ച്ച ചെയ്യുമ്പോള്‍ ബംഗാളിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ ചികിത്സ നടത്തുന്ന ജീവന് മശായ് എന്ന ഭിഷഗ്വരന് കടന്നുവരുന്നു. പാരമ്പര്യവൈദ്യവും ആധനിക വൈദ്യശാസ്ത്രവും തമ്മിലുള്ള സംഘര്‍ഷം ആരോഗ്യനികേതനം എന്ന നോവലില്‍ കാണാമെന്ന് ബാലകൃഷ്ണന് പറയുന്നു. ചികിത്സയുടെ കഥ ആരോഗ്യനികേതനത്തിന്റെ അസംസ്കൃതവസ്തു മാത്രമാണെന്നും പ്രമേയം മാനുഷികമായ മഹത്വവും മനുഷ്യനിലെ നന്മയുമാണെന്നും ലേഖനത്തില്‍ വിശദമാക്കുന്നുണ്ട്.
ജെയിന് ഓസ്റ്റന് ജന്മനാ നോവലിസ്റ്റ് ആയിരുന്നു എന്നാണ് നിരീക്ഷണം. വൈകാരിക ബാധ്യതയൊന്നുമില്ലാത്ത നിഷേധചിരിയും വിഷാദത്തിന്റെ കറ പറ്റാത്ത സന്തോഷവും ആയിരുന്നു ഓസ്റ്റന്റെ സ്വഭാവത്തിന്റെ അടിസ്ഥാനമെന്ന് പി.കെ. ബാലകൃഷ്ണന് പറയുന്നു. എല്ലാ കാലത്തും രസിപ്പിക്കുന്ന കൃതികളുടെ മുന്‍പന്തിയില്‍ ഓസ്റ്റന്കൃതികള് ഉണ്ടാവുമെന്ന കാര്യത്തില്‍ ഗ്രന്ഥകര്‍ത്താവിന് സംശയമില്ല.
1796ലാണ് ജെയിന് ഓസ്റ്റന് പ്രൈഡ് ആൻഡ് പ്രിജുഡീസ് എഴുതുന്നത്.
രണ്ടുവര്‍ഷം കഴിഞ്ഞ് പ്രസാധകന് അയച്ചുകൊടുത്തു. അത് തിരസ്കരിക്കപ്പെട്ടു. ഓസ്റ്റന് നിരാശപ്പെട്ടില്ല. 15 വര്‍ഷക്കാലം കൃതി കൈവശം വെച്ചു. പലതവണ മാറ്റിയെഴുതി. അത് ദീര്‍ഘമായ സാധന തന്നെയായിരുന്നു. 1813ല്‍ പ്രൈഡ് ആൻഡ് പ്രിജുഡീസ് ഇന്നത്തെ രൂപത്തില്‍ പുറത്തുവരുമ്പോള്‍ ജെയിന് ഓസ്റ്റന്റെ പ്രതിഭയുടെ പരാഗം നോവലിന്റെ ഓരോ അണുവിലും സംക്രമിക്കുകയായിരുന്നു.
ദസ്തയേവ്സ്കിയുടെ കൃതികള്‍ അജ്ഞേയവും ഭീകരവും വിചിത്രവുമായ സംഘട്ടനങ്ങള്‍ നിറഞ്ഞതായിരുന്നു എന്നാണ് നിരീക്ഷണം. ക്രൂരമായ സ്നേഹവും ഇരുണ്ട പ്രകാശവും വേദനിപ്പിക്കുന്ന ആനന്ദവും നിറഞ്ഞതാണ് ദസ്തയേവ്സ്കിയുടെ ഭാവനാലോകം. നോവലിന്റെ പാരായാണം എത്രമാത്രം വ്യത്യസ്തമാണെന്ന് പി.കെ. ബാലകൃഷ്ണന് പറയുന്നു. ടോള്‍സ്റ്റോയിയുടെ കൃതികള്‍ വായിക്കുന്നത്് റിസര്‍വ് വനത്തിലെ യാത്രപോലെയാണ്. ഓരോ യാത്രയിലും പുതിയ കാഴ്ചകള്‍ കാണുന്നു. ദസ്തയേവ്സ്കിയുടെ കൃതികളുടെ വായനയാവട്ടെ ധ്രുവപ്രദേശങ്ങളിലെ പര്യവേഷണ സഞ്ചാരം പോലെയും.
മരണത്തിന്റെയും നിത്യതയുടെയും തണുപ്പും വെളുപ്പുമണിഞ്ഞ അനന്തവിസ്തൃതമായ ധാവള്യപരപ്പ് എന്നാണ് ദസ്തയേവ്സ്കിയുടെ രചനാലോകത്തെ വിശേഷിപ്പിക്കുന്നത്. ഇപ്രകാരം ലോകോത്തര രചനകളിലൂടെ വായനക്കാരെ പഠിപ്പിക്കുകയും പാകപ്പെടുത്തുകയും ചെയ്യുന്ന ദൗത്യമാണ് പി.കെ. ബാലകൃഷ്ണന് ഏറ്റെടുത്തത്. സാഹിത്യനിരൂപണത്തിന്റെ വീക്ഷണചക്രവാളം വികസിക്കുന്നതിന് മികച്ച ദൃഷ്ടാന്തം എന്നാണ് നോവല്‍: സിദ്ധിയും സാധനയും എന്ന പുസ്തകത്തിന്റെ അവതാരികയില്‍ കെ. അയ്യപ്പപ്പണിക്കര്‍ പറയുന്നത്.
മഹാഭാരതത്തെ ആസ്പദമാക്കി രചിച്ച "ഇനി ഞാന്‍ ഉറങ്ങട്ടെ' എന്ന നോവലിന് 1978ലെ വയലാര്‍ അവാര്‍ഡ് ലഭിച്ചു. കര്‍ണനെ കേന്ദ്രകഥാപാത്രമാക്കി രചിച്ച ഈ നോവല്‍ മൂലകൃതിയോട് നൂറുശതമാനം നീതിപുലര്‍ത്തുന്നതാണ്. ദ്രൗപദിയുടെ ആത്മഭാഷണങ്ങളും സമാന്തരമായി വരുന്നുണ്ട്. അര്‍ജുനന്റെയും ഭീമന്റെയും ജീവന് തന്റെ ഭിക്ഷയായിരുന്നുവെന്ന് കര്ണന് പറയുന്നുണ്ട്.
കുന്തീദേവി കര്‍ണന്റെ അടുത്ത് എത്തുന്ന രംഗവും നോവലിനെ ദീപ്തമാക്കുന്നു. അമ്മയ്ക്ക് എങ്ങനെയായാലും അഞ്ചുമക്കള്‍ ഉണ്ടാവും എന്നാണ് കര്ണന് കുന്തീദേവിയോട് പറയുന്നത്. ദുര്യോധനനും കര്‍ണനും തമ്മിലുള്ള നിതാന്ത സൗഹൃദത്തിന്റെ ആഴവും നോവലില്‍ കാണാം. എന്നാല്‍, ഇനി ഞാന്‍ ഉറങ്ങട്ടെ വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല. മാധ്യമശ്രദ്ധയും നിരൂപകശ്രദ്ധയും നേടിയില്ല. എഴുത്തുകാരന് അതിനായി പരിശ്രമിക്കുന്ന ആളുമായിരുന്നില്ലല്ലോ.
കുമാരാശാന്റെ കാവ്യങ്ങളെ മുന്‍നിര്‍ത്തി രചിച്ച കാവ്യകല കുമാരനാശാനിലൂടെ എന്ന പഠനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.കുമാരനാശാന്റെ കൃതികളിലൂടെയും നാരായണഗുരു, ഡോ. പല്പു തുടങ്ങിയവരുമായി ആശാനുള്ള ബന്ധത്തിലൂടെയും ഈ കൃതി കടന്നുപോകുന്നുണ്ട്. 1970ലാണ് കാവ്യകല കുമാരനാശാനിലൂടെ പുറത്തുവരുന്നത്.
നാരായണഗുരു, ടിപ്പു സുല്‍ത്താന്‍ എന്നീ ജീവചരിത്രകൃതികളും മറ്റനേകം ലേഖനങ്ങളും അദ്ദേഹത്തില്‍നിന്നു വായനക്കാര്‍ക്ക് ലഭിച്ചു. കേരളകൗമുദി, കേരളഭൂഷണം എന്നീ പത്രങ്ങളില്‍ ജോലി ചെയ്തു. മാധ്യമം പത്രത്തിന്റെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചു.
പി.കെ. ബാലകൃഷ്ണന്റെ കൃതികള്‍ പലതും വായനശാലകളില്‍ മാത്രമാണ് ഇപ്പോഴുള്ളത്. അദ്ദേഹത്തിന്റെ സമ്പൂര്‍ണകൃതികള്‍ തൃശൂര്‍ കറന്റ് പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുകയാണ്. ചിന്തയുടെയും സൂക്ഷ്മ നിരീക്ഷണത്തിന്റെയും തെളിച്ചമുള്ള ആ രചനകള്‍ ജന്മശതാബ്ദി പിന്നിട്ടാണെങ്കിലുംവായനക്കാര്ക്കു ലഭിക്കട്ടെ എന്നാശിക്കാം.
ചന്തുമേനോന്‍ കോടതിയില്‍ ചെണ്ടകൊട്ടിച്ച കഥ
പി.കെ. ബാലകൃഷ്ണന്റെ ആദ്യത്തെ കൃതിയാണ് "ചന്തുമേനോന്‍ ഒരു പഠനം’. ലക്ഷ്ണയുക്തമായ ആദ്യനോവലിന്റെ രചയിതാവ് എന്ന നിലയില്‍ മലയാള സാഹിത്യത്തില്‍ ചന്തുമേനോനുള്ള സ്ഥാനം അനിഷേധ്യമാണ്. ചന്തുമേനോന്റെ രചനാസമ്പ്രദായം, സാഹിത്യത്തോടുള്ള സമീപനം, വ്യക്തിപരമായ സവിശേഷതകള്‍, നര്‍മബോധം എന്നിവയെല്ലാം അന്വേഷിച്ചറിഞ്ഞാണ് ബാലകൃഷ്ണന് തന്റെ ആദ്യ കൃതി എഴുതാന്‍ തയാറായത്.
1956 സെപ്റ്റംബറിലാണ് ഈ പുസ്തകം എഴുതിയതെന്ന് മുഖവുരയായി നല്കിയ പ്രസ്താവനയില്‍ ബാലകൃഷ്ണന് പറയുന്നു. അച്ചടിയില്‍ 208 പേജുള്ള പുസ്തകം രണ്ടാഴ്ചകൊണ്ട് എഴുതിതീര്‍ത്തു. രചനകള്‍ക്ക് ആവശ്യമായ സാമഗ്രികള്‍ നേരത്തെ സമ്പാദിച്ചിരുന്നു. എങ്കിലും എഴുത്ത് എത്ര വേഗതയിലാണ് നടന്നതെന്ന് ആമുഖത്തില്‍ വ്യക്തമാകും. 1956ല്‍ എഴുതിയെങ്കിലും 1957 ഡിസംബറിലാണ് സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഇത് പ്രസിദ്ധീകരിച്ചത്.
ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിക്കുകയും അതിന്റെ ചുടവുപിടിച്ച് ഒരു കൃതി മലയാളത്തില്‍ എഴുതാന്‍ താല്പര്യം കാണിക്കുകയും ചെയ്ത ചന്തുമേനോന്‍ നവോത്ഥാനത്തിന്റെ ആദ്യഹര്ഷം തന്നെ എന്നാണ് പി.കെ. ബാലകൃഷ്ണന് പറഞ്ഞുവയ്ക്കുന്നത്. ആരെയും വകവയ്ക്കാത്ത പ്രകൃതമായിരുന്നു ചന്തുമേനോന്റേത്. സബ്ജഡ്ജിയായ അദ്ദേഹം ബ്രീട്ടീഷുകാരായ മേലുദ്യോഗസ്ഥരെ പോലും തരിന്പും വിലവച്ചിരുന്നില്ല. കോടതിമുറിയില്‍ വാദ്യകലാകാരനെക്കൊണ്ട് ചെണ്ട കൊട്ടിച്ച സംഭവം ഇതിന് തെളിവാണ്.
മേളത്തിന് കൊട്ടുമ്പോള്‍ തനിക്ക് അര്‍ഹമായ സ്ഥാനം ലഭിക്കുന്നില്ല എന്ന പരാതിയുമായി എത്തിയ കലാകാരനെക്കൊണ്ട് കോടതി മുറിയില്‍ ചെണ്ട കൊട്ടിക്കുകയായിരുന്നു ന്യായാധിപനായ ചന്തുമേനോന്‍. തൊട്ടടുത്ത മുറിയില്‍നിന്ന് ജില്ലാ ജഡ്ജി ബ്രിട്ടീഷുകാരനായ ഡേവിഡ്സ് ഇത് കേട്ടു. അദ്ദേഹം ശിപായിവശം കുറിപ്പ് കൊടുത്തുവിട്ടു.
എന്നാല്‍ അതൊന്നും ചന്തുമേനോന്‍ സ്വീകരിച്ചില്ല. വാദം കേള്‍ക്കുകയും തെളിവ് ശേഖരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായിരുന്നു ചെണ്ടകൊട്ടല് എന്നായിരുന്നു ചന്തുമേനോന്റെ നിലപാട്. ഏതായാലും ജില്ലാ ജഡ്ജിക്കും ഇത് അംഗീകരിക്കേണ്ടിവന്നു. ഇന്ദുലേഖയുടെ സാമൂഹിക പ്രസക്തി, ഭാഷാപ്രയോഗങ്ങള്‍, നോവല്‍ നിര്‍ധാരണം എന്നിവയെല്ലാം ഈ കൃതിയില്‍ ചര്‍ച്ചചെയ്യുന്നു. ചന്തുമേനോനെ സംബന്ധിച്ചുള്ള സമഗ്രപഠനമായി ഇത് മാറുന്നുണ്ട്.